ശബരിമല ചരിത്രവും വിശ്വാസവും

ശബരിമല ധർമ്മശാസ്താക്ഷേത്രം...


കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം.സന്ന്യാസി ഭാവത്തിൽ ചിന്മുദ്രയോടെ "ഉദുങ്കാസനത്തിലിരിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധർമ്മശാസ്താവിനോടൊപ്പം തുല്യപ്രാധാന്യത്തോടെ മാളികപ്പുറത്തമ്മ എന്ന ഭഗവതിയുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, കടുത്തസ്വാമി, കറുപ്പസ്വാമി, വാവരുസ്വാമി, നവഗ്രഹങ്ങൾ എന്നിവരും കുടികൊള്ളുന്നു. "ഞാൻ നിന്നിൽ തന്നെ ഉണ്ട്" അഥവാ "നീ തന്നെയാണ് ഈശ്വരൻ" എന്നർത്ഥം വരുന്ന തത്ത്വമസി എന്ന ഉപനിഷദ്വാക്യം ക്ഷേത്രത്തിനു മുന്നിൽ എഴുതിവച്ചിരിയ്ക്കുന്നത് കാണാം. അതിനാൽ ഇവിടെ വരുന്ന പുരുഷഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും. എല്ലാവർഷവും ഏകദേശം 10 കോടി ഭക്തർ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കുന്നു.മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്.ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദർശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ശബരിമല. ശബരിമല ക്ഷേത്രം ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രമാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ശാസ്താവ് ആദിവാസികൾ ആരാധിച്ചിരുന്ന ആദി ദ്രാവിഡ ദൈവമാണെന്ന് കണക്കാക്കപ്പെടുന്നു.

ശബരിമല

കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നദിയായ പമ്പാനദി ഉത്ഭവിയ്ക്കുന്നത്, ശബരിമലയ്ക്കടുത്തുനിന്നാണ്. പമ്പാനദിയെ പുണ്യനദിയായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ പടിഞ്ഞാറുമാറി, പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ശബരിമല തീർത്ഥാടകർ ഇവിടെ സ്നാനം ചെയ്തശേഷമാണ് മലകയറുന്നത്. ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനാണ് ഇവിടുത്തെ ഭഗവാൻ എന്നതിനാൽ ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല.എല്ലാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദിനീയമാണ്. "നെയ്യഭിഷേകമാണ്" പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ദേവസ്വം ബോർഡിനുകീഴിൽ ഏറ്റവും വരുമാനമുണ്ടാക്കുന്ന ക്ഷേത്രമാണിത്.

ഐതിഹ്യങ്ങൾ
സ്ഥലനാമം

രാമായണവുമായി ബന്ധപ്പെട്ട അതിപ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തിൽ പെട്ട മഹാതപസ്വിനിയായിരുന്ന ശബരി ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകും വഴിയിൽ ശ്രീരാമനും അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതും പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ, ഇനി സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും കഥയുണ്ട്.

അയ്യപ്പന്റെ അവതാരം

ഒരുപാട് കഥകളാണ് അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് പറഞ്ഞുകേൾക്കാറുള്ളത്. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തിയപ്പോൾ പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പൻ വിജയശ്രീലാളിതനായി മടങ്ങിയെത്തി.

അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.

വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പൻ പന്തളം രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവിൽ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പമ്പയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹായിച്ചത്രെ.

വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകർന്നു വന്ന അയ്യപ്പൻ, പരശുരാമൻ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം.

അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം.

അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.



കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം പന്തളം കൊട്ടാരത്തിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചൻകോവിൽ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിൽ നിന്നാവാം അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവിൽ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്.

ക്രിസ്തുവർഷം 1821-ൽ പന്തലം രാജവംശം തിരുവിതാം കൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരുവിതാംകൂറുമായി ചേർക്കപ്പെട്ടു.ഈ ക്ഷേത്രം നിരവധി പ്രാവശ്യം തകർക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റാണ്ടിൽ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കിരയ്ക്കാക്കപ്പെട്ടു 1902 ൽ ഉണ്ടായ അഗ്നിബാധക്ക് ശേഷം 1910 ൽ പുനരുദ്ധാരണം ചെയ്തു. 1950-ൽ ക്രിസ്തീയ മതമൗലികവാദികൾ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു. തുടർന്ന് പുനരുദ്ധാരണം നടത്തിയാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം (ഏതാണ്ട് സ്വർണ്ണം എന്നും പറയാം) നിർമ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെ പ്രസിദ്ധ വിശ്വകർമ്മ കുടുംബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീലകണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേർന്നാണ് തകർത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിർമ്മിച്ചത്. 1951 മേയ് 17-ന് പുനഃപ്രതിഷ്ഠ നടത്തി.

തീർത്ഥാടനം

ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ,അരി , അവൽ, മലർ,തേങ്ങാ മഞ്ഞൾപൊടി മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.

സ്വാമി ശരണം അർത്ഥം

``സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ

`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

``ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

വാവരുടെ കഥ

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവർ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവർ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതൽ.

മക്കംപുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ' ബാവർ മാഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബർ തന്നെയായിരുന്നു എന്നും ചിലർ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവർക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നൽകിയതായി ചില സംസ്കൃതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുരുമുളകാണ് വാവർ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീർ, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവർ പള്ളിയുണ്ട്.

മകരജ്യോതി

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ വനദേവതമാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതി എന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് സമ്മതിക്കുകയുണ്ടായി.

മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടിൽ ഉള്ള ക്ഷേത്രത്തിൻറെ മുകളിൽ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവുമുണ്ട്.എന്നാൽ ഇതിനു പറയത്തക്കതെളിവില്ല. ഈ നക്ഷത്രത്തിൻറെ ഒരു ചിത്രവും ലഭ്യമല്ല.

പതിനെട്ടു തൃപ്പടികൾ

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പൻറെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകൾ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവൻ, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസവും ഇതിനുണ്ട്.

18 മലകൾ

ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ശ്രീകോവിൽ

ശബരിമല ശ്രീകോവിലിന് ഏഴ് കോൽ ഏഴ് അംഗുലം ദീർഘവും മൂന്നു കോൽ പതിനെട്ട് അംഗുലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോൽ പത് അംഗുലം ദീർഘവും നാലുകോൽ പത്ത് അംഗുലം വിസ്താരവുമുണ്ട്. പാദുകപ്പുറം എട്ടുകോൽ പതിനൊന്നര അംഗുലം ദീർഘവും നാലു കോൽ പതിനൊന്നര അംഗുലം വിസ്താരവുമുണ്ട്. വലിയമ്പലത്തിന് 22 കോൽ പതിനെട്ട് അംഗുലം ദീർഘവും ആറ് കോൽ രണ്ട് അംഗുലം വിസ്താരവും ഉണ്ട്. ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന് ഇരു വശവും ദ്വാരപാലകരുണ്ട്. ചുറ്റും ശബരിമല ശാസ്താവിന്റെ ചരിതം കൊത്തിവച്ചിട്ടുണ്ട്. 1998-ൽ ശ്രീകോവിലിന്റെ മേൽക്കൂരയും ചുമരുകളും വാതിലും സ്വർണ്ണം പൂശി.

പ്രതിഷ്ഠ

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിൽ മരുവുന്നു. സ്വർണ്ണത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പിൽക്കാലത്ത് തകർക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്. മുഖ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ ആദിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെയുണ്ട്.

പതിനെട്ട് മലകളുടെ സമ്രക്ഷകനാണ് ശ്രീധർമ്മശാസ്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. ആ പതിനെട്ടു മലകളാണ് പതിനെട്ടു പടികളായി നിലക്കൊള്ളുന്നത്. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയിൽ തന്ത്രി നടത്തുന്ന “പടിപൂജ“ എന്ന ഗിരിദേവതാപൂജ. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ നെയ്യഭിഷേകമാകട്ടെ അയ്യപ്പന്റെ പ്രിയപ്പെട്ട വഴിപാടായി കരുതിവരുന്നു. ഭക്തർ നിറച്ചുകൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ നെയ്ത്തേങ്ങയുമുണ്ടാകും. സന്നിധാനത്തെത്തുന്നതോടെ മേൽശാന്തി തേങ്ങയുടച്ച് നെയ്യ് പുറത്തെടുത്ത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. തുടർന്നുള്ള തേങ്ങ കിഴക്കേ നടയിലെ ആഴിയിൽ എറിയുന്നു. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് പ്രസാദമായി നൽകുന്നു.

ശബരിമലയിലേക്കുള്ള വഴി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ

കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല
എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ - 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി
എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴിയുള്ള ഗതാഗതയോഗ്യമായ പാത - 46 കിലോമീറ്റർ (28.6 മൈൽ)
വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്
വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).
ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ);കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)
വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

തിരുവനന്തപുരം 179 കൊല്ലം 135 പുനലൂർ 105 പന്തളം 85 ചെങ്ങന്നൂർ 89 കൊട്ടാരക്കര 106 ഗുരുവായൂർ 288 തൃശ്ശൂർ 260 പാലക്കാട് 330 കണ്ണൂർ 486 കോഴിക്കോട് 388 കോട്ടയം 123 എരുമേലി 50 കുമളി 180 പത്തനംതിട്ട 65 റാന്നി 62

പരമ്പരാഗത പാത

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക്‌ ആത്മനിർവൃതിയേകുന്ന ഒന്നാണ്‌. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

പ്രധാനപ്പെട്ട ഇടത്താവളങ്ങൾ

മലയാത്രയ്‌ക്കിടയിൽ അയ്യപ്പന്മാർ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പാല, ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം, പുതിയകാവ് ദേവി ക്ഷേത്രം, പൊൻകുന്നം, തിരുനക്കര മഹാദേവ ക്ഷേത്രം, കൊടുങ്ങുർ ദേവി ക്ഷേത്രം, വാഴൂർ, മണകാട്ടു ദേവി ക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം (വലിയമ്പലം), നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്.

വിരി വെയ്ക്കാനുള്ള സ്ഥല സൗകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളിൽ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.

തിരുവാഭരണം

2010ലെ ഭക്തജനത്തിരക്ക്
അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റ്വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.

വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ പ്രത്യക്ഷമാകുന്ന ജ്യോതിയാണ് മകരജ്യോതി. മകരജ്യോതി കണ്ടു തൊഴാൻ വർഷം തോറും ഈ ദിവസം ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തിച്ചേരാറുണ്ട്.

തങ്കയങ്കി

തിരുവിതാംകൂർ രാജാവ്‌ ശ്രീ ചിത്തിരതിരുനാൾ 1973-ൽ ക്ഷേത്രത്തിന് സംഭാവന നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നത്. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്മുളയിൽ നിന്നു പുറപ്പെടുന്നത്‌.

തത്ത്വമസി

ശബരിമലയിൽ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം 'തത്ത്വമസി' എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർഥം 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു' എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

പ്രസാദങ്ങൾ

അരവണപ്പായസവും കൂട്ടപ്പവുമാണ് ശബരിമലയിലെ പ്രധാന പ്രസാദങ്ങൾ. ഇവ ക്ഷേത്രത്തിനടുത്തുള്ള വിതരണ കൗണ്ടറുകൾ വഴിയാ‍ണ് വിതരണം ചെയ്യുന്നത്. സ്ത്രീകൾ ഋതുമതിയാകുമ്പോൾ പണ്ട് കാലങ്ങളിൽ വയ്ക്കാറൂള്ള ഋതുമതികഞ്ഞിയാണ് അരവണപ്പായസമായി മാറിയത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂർ ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.

ശബരിമല വ്രതാനുഷ്ഠാനം

പത്തിനും അമ്പതിനും ഇടയ്ക്ക് വയസുള്ള സ്ത്രീകളെ മലച്ചവിട്ടാൻ അനുവദിക്കാറില്ല. സ്ത്രീകളെ ശബരിമലയിൽ കയറാൻ അനുവദിക്കാത്തത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് നിയമം .ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ 'കന്നി അയ്യപ്പൻ ' എന്നു വിളിക്കുന്നു. ഒരു പെരിയസ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത്. 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിയ്ക്കും ഗുരുസ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചികമാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് 'വെള്ളംകുടി (ആഴിപൂജ, പടുക്ക)' എന്ന ചടങ്ങ് നടത്തുന്നു. ശബരിമലക്ക് പോകും മുമ്പായി ' കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്ന കർമ്മം നടത്തുന്നു. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടി കെട്ടു നിറയ്ക്കുന്നു. വീട്ടിൽ വച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ച്, നാളികേരം ഉടച്ച്, പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പന്മാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി വലിയമ്പലം ശാസ്താക്ഷേത്രത്തിന്റെ മുൻവശത്തുള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി 'സ്വാമിയുടെ കോട്ടപ്പടി' എന്ന ആ സ്ഥാനം കടക്കുന്നു. തുടർന്ന് വാവരുസ്വാമി നടയിലും തൊഴുത് പേരൂർതോട് കടന്ന് കാളകെട്ടി വഴി അഴുതയിലെത്തുന്നു. പിന്നീട് അഴുതാനദിയിലെ സ്നാനമാണ്. പമ്പാനദിയുടെ ഒരു പോഷകനദിയാണ് അഴുതാനദി. കന്നി അയ്യപ്പന്മാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടുന്നു. പിന്നീട് കല്ലിടാംകുന്നിലെത്തി ശേഖരിച്ച കല്ലുകൾ അവിടെ നിക്ഷേപിക്കുന്നു. മുക്കുഴിതീർത്ഥവും കരിയിലംതോടും കടന്ന്, അതികഠിനമായ കരിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പവിളക്കൊരുക്കും. തുടർന്ന് പമ്പാനദിയിൽ മുങ്ങിക്കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരുസ്വാമിയ്ക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പമ്പസദ്യയുണ്ട് പമ്പയിലെ ഗണപതിക്ഷേത്രത്തിൽ തൊഴുത് നീലിമലകയറ്റം തുടങ്ങുന്നു. പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിമേടും, ഇപ്പാച്ചിമേടും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. അല്പനേരം കഴിഞ്ഞാൽ പരമപവിത്രമായ ശബരീശസന്നിധിയിൽ ഭക്തരെത്തുന്നു. പതിനെട്ടാം പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്രനടയിൽ എത്തി ഇരുമുടികെട്ടു അയ്യപ്പന് കാണിച്ചു കൊടുക്കുന്നു. തുടർന്ന്, കെട്ടഴിച്ച് നെയ്തേങ്ങ പുറത്തെടുത്ത് ഉടച്ച്, തേങ്ങയുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു. നെയ്യ് ജീവാത്മാവും തേങ്ങ ശരീരവുമാണെന്നാണ് വിശ്വാസം. അതിനാൽ, നെയ്യ് പുറത്തെടുക്കുന്നതോടെ തേങ്ങ ജഡമായതായി സങ്കല്പിയ്ക്കപ്പെടുന്നു. ഇങ്ങനെ മുറിച്ച തേങ്ങകൾ പിന്നീട് പതിനെട്ടാം പടിയ്ക്കടുത്തുള്ള ആഴിയിൽ നിക്ഷേപിയ്ക്കുന്നു.

തുടർന്ന്, പ്രദക്ഷിണമായി വന്ന് കന്നിമൂല ഗണപതിയെയും നാഗദൈവങ്ങളെയും തൊഴുത് ഭക്തർ അടുത്തുള്ള മാളികപ്പുറത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. ഭക്തർ ഇവിടെയും കുളിയ്ക്കുന്നു. മാളികപ്പുറത്തമ്മയുടെ നടയിൽ യഥാവിധി വഴിപാടുകൾ കഴിച്ച് സമീപത്തുള്ള കൊച്ചുകടുത്ത, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരെയും വണങ്ങുന്ന ഭക്തർ തുടർന്ന് അവശേഷിച്ച നാളികേരങ്ങൾ നടയിൽ ഉരുട്ടുന്നു. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെയാണ്. മണിമണ്ഡപമുറ്റത്ത് നടത്തുന്ന പറകൊട്ടിപ്പാട്ട് പ്രശസ്തമാണ്. വേലൻ സമുദായത്തിൽ പെട്ടവരാണ് ഈ ആചാരം നടത്തുന്നത്. സ്വാമിമാരുടെയും മാളികപ്പുറങ്ങളുടെയും സമസ്തദോഷങ്ങളും ഇതോടെ തീർന്നുവെന്നാണ് വിശ്വാസം. പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങുന്ന ഭക്തർ പതിനെട്ടാം പടിയിലൂടെ താഴെയിറങ്ങി സന്നിധാനത്തെ വാവരുനടയിലും തൊഴുത് അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര തുടങ്ങുന്നു. വീട്ടിലെത്തി കുളിച്ച് ശരണംവിളിച്ച് മാലയൂരുന്നതോടെ വ്രതം അവസാനിയ്ക്കുന്നു.

വിശേഷദിവസങ്ങൾ

ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും , മണ്ഡലം 41 ദിവസവും, മകരം ഒന്നിനു മുമ്പ് 9 ദിവസവും, മേടം ഒന്നിനു മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.

മകര വിളക്ക്

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരജ്യോതി തെളിക്കുന്നതും മകര വിളക്ക് സമയത്താണ്. ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി.

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ആദ്യം ഈ ഗാനം ആലപിച്ചത്. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.

ക്ഷേത്രനട അടയ്ക്കുന്നതിന് മുന്നോടിയായി തന്ത്രിയും ശാന്തിക്കാരും വിഗ്രഹത്തിന്റെ ഇരുപുറത്തുമായി ഇരിയ്ക്കും. തുടർന്ന് പാട്ടിലെ ഓരോ വരിയും അവസാനിയ്ക്കുന്നതിന് അനുസരിച്ച് വിഗ്രഹത്തിന്റെ ഇടതുഭാഗത്തെ ഓരോ വിളക്കും അണച്ചുകൊണ്ടിരിയ്ക്കും. അവസാനം വിഗ്രഹത്തിന്റെ വലതുഭാഗത്തെ വലിയ വിളക്കും അണച്ചശേഷം തന്ത്രിയും ശാന്തിക്കാരും പുറത്തിറങ്ങും. ഇതേ സമയം 1984ൽ ഹരിഹരസുത അഷ്ടോത്തരശതം എന്ന ആൽബത്തിനുവേണ്ടി കെ.ജെ. യേശുദാസ് ആലപിച്ച ഹരിവരാസനം പുറത്തുള്ളവർക്കുവേണ്ടി പ്രക്ഷേപണം ചെയ്യുന്നുണ്ടാകും.

അഭിപ്രായങ്ങള്‍

  1. ഹരി വരാസനം കിർ ത്തനം എഴുതിയത് 1923-ൽ കോന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പഭക്തയാണ്. വിശദ വിവരങ്ങൾ :-ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് .8943337679-

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു നിമിഷം

Sree Nellikka thiruthi Kazhakam

പാലന്തായികണ്ണൻ

പൂരക്കളി

ശ്രീകൃഷ്ണകഥകൾ

ശ്രീനാരായണ ഗുരു